കേരളത്തില്‍ ലൗ ജിഹാദും, നര്‍ക്കോട്ടിക് ജിഹാദുമില്ല: ഇ.പി ജയരാജന്‍

കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക ജിഹാദുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കഴിയുന്നത്ര പിശകില്ലാതെ മുന്നോട്ട് പോകാനാണ് പാര്‍ട്ടി ശ്രിക്കുന്നത്. എസ്ഡിപിഐയോട് മൃദുസമീപനമില്ലെന്നും, വര്‍ഗീയ ശക്തികള്‍ ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഎമ്മിനെയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ വിമര്‍ശിച്ച പി ജയരാജനും അദ്ദേഹം മറുപടി നല്‍കി. പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല. നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും മറ്റുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പി ശശി സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഒരാള്‍ക്കെതിരെ ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടി എടുത്താല്‍ അത് ആജീവനാന്തം തുടരുന്നതല്ല. തെറ്റ് പറ്റാത്തവര്‍ ആരുമില്ല. അത് മനുഷ്യസഹജമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് പി ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തെറ്റ് ആവര്‍ത്തിക്കുമോയെന്ന് ആശങ്കയുടെ കാര്യമില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.

പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നത് അവരെ തിരുത്തി ശരിയായ വഴിയ്ക്ക് നയിക്കാനാണ്. ഒരിക്കല്‍ പുറത്താക്കപ്പെട്ടയാള്‍ എല്ലാ കാലത്തും പുറത്താക്കപ്പടേണ്ട ആളാണെന്നത് തെറ്റായ ധാരണയാണെന്ന് ജയരാജന്‍ പരഞ്ഞു.

അതേസമയം ഇടതുമുന്നണിയിലേക്ക് മുസ്ലിം ലീഗ് വരുമോ എന്നതിന് അക്കാര്യത്തില്‍ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടത് എന്ന് ജയരാജന്‍ പറഞ്ഞു. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ട്. അതിന്റെ പ്രതികരണങ്ങള്‍ ലീഗിനുള്ളിലും കാണാം. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും ഇനി ഇടത് മുന്നണിയില്‍ വന്നേക്കുമെന്നും ജയരാജന്‍ പറഞ്ഞു.

പി ശശിയുടെ നിയമനത്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍ അതൃപ്തി പ്രകടമാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തില്‍ ജാഗ്രതയും സൂഷ്മതയും വേണമെന്നും ശശി ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നുമാണ് പി ജയരാജന്‍ പറഞ്ഞത്.