കെ.എസ്.ആര്‍.ടി.സിയുടെ 5000 ബസുകളിലെ സര്‍ക്കാര്‍ പരസ്യം ഇന്ന് നീക്കം ചെയ്യണം; ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ അടിയന്തര ഉത്തരവിട്ട് ടിക്കാറാം മീണ

കെ.എസ്.ആര്‍.ടി.സി ബസുകളിലടക്കം പതിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഉത്തരവിട്ടു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നല്‍കി.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഷോണ്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഷോണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോണ്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം ബസുകളില്‍ സ്ഥാപിച്ചത്.

ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇരു സര്‍ക്കാരുകളുടെയും സംയുക്ത സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ സൊസൈറ്റികള്‍, സ്വയംഭരണ ജില്ലാ കൗണ്‍സിലുകള്‍, പൊതുനിക്ഷേപമുള്ള സ്ഥാപനങ്ങള്‍, പ്രതിരോധ വകുപ്പ്, കേന്ദ്ര പോലീസ് സേന എന്നിവയുടെയെല്ലാം വാഹനങ്ങള്‍ ഔദ്യോഗിക വാഹനങ്ങളുടെ ഗണത്തില്‍ പെടും.

കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്ക് സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. അത്തരം സന്ദര്‍ശനങ്ങളില്‍ മന്ത്രിയുടെ ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് അനുഗമിക്കാന്‍ പാടില്ല. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ പൊതുതാത്പര്യാര്‍ത്ഥം ഔദ്യോഗിക യാത്ര വേണ്ടി വന്നാല്‍ സര്‍ക്കാര്‍ വാഹനം മന്ത്രിക്ക് ഉപയോഗിക്കാം. മന്ത്രി ഇത്തരം യാത്ര നടത്തുമ്പോള്‍ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കണം. ഇതിന്റെ പകര്‍പ്പ് ഇലക്ഷന്‍ കമ്മീഷനും ലഭ്യമാക്കണം. ഇത്തരം യാത്രയ്ക്കിടെ രാഷ്ട്രീയ പരിപാടികളിലോ തിരഞ്ഞെടുപ്പ് പരിപാടികളിലോ പങ്കെടുക്കരുത്. സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തുന്ന ഇത്തരം യാത്രകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖേന കമ്മീഷന്‍ നിരീക്ഷിക്കും.

ചിത്രത്തിന് കടപ്പാട്: ബിമല്‍ തമ്പി