തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനും ബാധകം: നിരീക്ഷണം ശക്തം

പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായി നിരീക്ഷിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങള്‍ക്കുളള നിയമവ്യവസ്ഥകള്‍ സോഷ്യല്‍ മീഡിയക്കും ബാധകമാണ്. സംയുക്ത പ്രൊജക്ടുകള്‍ (വിക്കിപീഡിയ),ബ്ലോഗുകള്‍, മൈക്രോ ബ്ലോഗുകള്‍ (ട്വിറ്റര്‍), കണ്ടെന്റ് കമ്മ്യൂണിറ്റികള്‍ (യൂ ട്യൂബ്), സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റ് (ഫെയ്‌സ്ബുക്ക്), വിര്‍ച്വല്‍ ഗെയിം വേള്‍ഡ് (വാട്ട്സ്ആപ്പ്, മൊബൈല്‍ ആപ്ലിക്കേഷന്‍) തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോഷ്യല്‍ മീഡിയ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇലക്ട്രോണിക് മീഡിയയില്‍ തെരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനുള്ള മുന്‍കൂര്‍ അനുമതി നിബന്ധന സോഷ്യല്‍ മീഡിയക്കും നിര്‍ബന്ധമാണ്. ഇന്റര്‍നെറ്റ് മാധ്യമങ്ങളിലോ, സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകളിലോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പരസ്യം നല്‍കുന്നതിന് ജില്ലാതലത്തിലുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. സ്ഥാനാര്‍ത്ഥി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ സൂക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവില്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യത്തിന്റെ ചെലവും ഉള്‍പ്പെടുത്തും.

സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 9446257346 (പി.എം കുര്യന്‍, മാതൃക പെരുമാറ്റ ചട്ടം ചാര്‍ജ് ഓഫീസര്‍) എന്ന നമ്പറില്‍ തെളിവ് സഹിതം അറിയിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഏതെങ്കിലും സ്ഥാനാര്‍ത്ഥിയേയോ പാര്‍ട്ടിയേയോ പാര്‍ട്ടി നേതാക്കളേയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഇടപെടലുകളും വോട്ട് പിടുത്തവും കുറ്റകരമാണ്. ഇത്തരത്തിലുള്ള പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.