ഇ.ഡി വിളിപ്പിച്ചത് നന്നായി, കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം കിട്ടി; തെറ്റിദ്ധാരണ മാറ്റാനായെന്നും കുഞ്ഞാലിക്കുട്ടി

ചന്ദ്രിക പത്രത്തിൻറെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നപരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയാക്കി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്നും മടങ്ങി.

ഇ.ഡി വിളിച്ചത് നന്നായെന്നും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാനായെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ആവശ്യമായ രേഖകൾ ഇ.ഡി യ്ക്ക് കൈമാറിയെന്നും ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡി ആണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വേണമെങ്കിൽ പറയാമെന്നും സാക്ഷി എന്ന രീതിയിൽ മൊഴി കൊടുക്കാൻ ആണ് എത്തിയതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജവാർത്തകളിൽ വ്യക്തത വരുത്താൻ ആണ് ഇ.ഡി വിളിപ്പിച്ചതെന്നമാണ് മൊഴിയെടുപ്പിന് മുമ്പ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.