മന്ത്രിമാരുടെ വിദേശയാത്രകള്‍ കൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായത്: എം.വി ഗോവിന്ദന്‍

മന്ത്രിമാരുടെ വിദേശയാത്രകള്‍ കൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മന്ത്രിമാരുടെ വിദേശയാത്രകള്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലെന്നും സാമൂഹികപരമായും ഭരണപരമായും യാത്രകള്‍ ആവശ്യമാണെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും വി.എന്‍.വാസവനുമാണ് വിദേശപര്യടനത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയും മന്ത്രി വി.ശിവന്‍കുട്ടിയും അടുത്തമാസം ഒന്നിന് യൂറോപ്പിലേക്ക് തിരിക്കും. രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തില്‍ ഫിന്‍ലന്‍ഡും നോര്‍വേയും സന്ദര്‍ശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനാണ് ഫിന്‍ലന്‍ഡ് ക്ഷണിച്ചിരിക്കുന്നത്.

പാരിസില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോകുന്നത്. മന്ത്രി വി.എന്‍ വാസവന്‍ ഈ മാസം അവസാനം ബഹറൈന്‍ സന്ദര്‍ശിക്കും.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കാണാനാണ് എം.വി ഗോവിന്ദന്‍ ചെന്നൈയില്‍ എത്തിയത്. പക്ഷേ അദ്ദേഹത്തിന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്.

Read more

കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ക്ഷീണിതന്‍ ആണ്. സന്ദര്‍ശകരെ നിയന്ത്രിക്കും. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.