ഡോ.വന്ദന കൊലക്കേസ് അന്വേഷണം തൃപ്തികരമല്ല; രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രയില്‍ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്നും വന്ദനയെ രക്ഷിക്കാന്‍ ആരുടെ ഭാഗത്തുനിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നും രേഖാ ശര്‍മ പറഞ്ഞു.

വന്ദന രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല. പരിക്കേറ്റ അക്രമിയെ നാലുപേര്‍ക്ക് പിടികൂടാനായില്ല. സംഭവം നടന്ന ആശുപത്രയില്‍ നിന്നും പ്രാഥമിക ചികിത്സപോലും വന്ദനയ്ക്ക് നല്‍കിയില്ലയെന്നും രേഖ വിമര്‍ശിച്ചു. ചികിത്സ നല്‍കാന്‍ ഇത്രയും ദൂരം കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവര്‍ ചോദിച്ചു.

ഒരു പെണ്‍കുട്ടിയെ പോലും കേരളാ പൊലീസിന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് രേഖ ശര്‍മ കുറ്റപ്പെടുത്തി. വന്ദനയുടെ മാതാപിതാക്കള്‍ക്ക് പൊലീസ് അന്വേഷണത്തില്‍ പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ, കേരളാ പൊലീസ് മേധാവി അനില്‍കാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.

Read more

അതേസമയം ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു സന്ദീപിനെ കഴിഞ്ഞ ദിവസം ഓണ്‍ലൈനായാണു കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയത്.