23 വര്‍ഷമായി മുടങ്ങിക്കിടന്ന പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കാന്‍ സാമൂഹിക സാമ്പത്തിക ജാതി സര്‍വേ ഉടന്‍ നടത്തണം: ഡോ. എം.കെ മുനീര്‍

23 വര്‍ഷമായി മുടങ്ങിക്കിടന്ന പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കാന്‍ സാമൂഹിക സാമ്പത്തിക ജാതി സര്‍വേ ഉടന്‍ നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 22-ന് കോടതി ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള കേസില്‍ ഹൈക്കോടതിയെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി വേഗത്തില്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ആഗസ്റ്റ് 26 -നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. സര്‍ക്കാറും പിന്നോക്ക കമ്മീഷനും നോട്ടീസ് കൈപ്പറ്റിയിട്ടും ഒരു വക്കാലത്ത് പോലും നല്‍കാതെ മൗനം പാലിക്കുകയാണ്. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഈ സര്‍ക്കാരിന് എന്തെങ്കിലും താത്പര്യമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റീസര്‍വേ നടത്തി പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ഡോ. മുനീര്‍ ആവശ്യപ്പെട്ടു.

ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുനഃപരിശോധിക്കണമെന്നാണ് 1993- ലെ പിന്നോക്ക കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 11 വ്യക്തമാക്കുന്നത്. സമാനമായ നിര്‍ദേശം സുപ്രീം കോടതിയും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് പാലിക്കപ്പെട്ടിട്ടില്ല. പട്ടിക പുതുക്കുന്നതിനായി സംസ്ഥാനത്തെ ബാക്ക്‌വേര്‍ഡ് ക്ലാസ് കമ്മീഷന്‍ സാമൂഹിക സാമ്പത്തിക ജാതി സര്‍വേ നടത്തണമെന്നാണ് വ്യവസ്ഥ. ഇത് നടക്കാത്തതാണ് പട്ടിക പുതുക്കുന്നതിനുള്ള തടസം. ഇതോടെ 73 വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ജോലികളിലടക്കം മതിയായ പ്രാതിനിധ്യം ലഭിച്ചോ എന്ന് പരിശോധിക്കാനും ലഭിച്ചവരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും കഴിയാതായി.

നിലവില്‍ ഇത് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജൂലൈ 22- ന് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇനിയെങ്കിലും തെറ്റ് തിരുത്തപ്പെടണം. സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചോ എന്നു പരിശോധിക്കപ്പെടണം. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ അടുത്ത പത്തു വര്‍ഷത്തിനു ശേഷം മാറ്റങ്ങളുണ്ടാകാം അദ്ദേഹം വിശദീകരിച്ചു. 23 വര്‍ഷമായി തുടരുന്ന അലംഭാവം അവസാനിപ്പിച്ച് പിന്നോക്ക വിഭാഗങ്ങളോട് നീതി കാട്ടേണ്ട സന്ദര്‍ഭമാണിത്. ഇപ്പോഴും അവസര സമത്വം ലഭിക്കാതെ പോയ വിഭാഗങ്ങള്‍ ഏറെയുണ്ട്. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുസ്‌ലിംകള്‍ ഉള്‍പ്പെടെ പല പിന്നോക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസുകളില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017-ല്‍ നടത്തിയ സര്‍വേ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. റീ സര്‍വ്വേ നടത്താനുള്ള സന്നദ്ധത അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ പിന്നോക്കമാകാനും തിരിച്ചും സാദ്ധ്യതയുണ്ട്. കാലാനുസൃതമായ പരിശോധനയാണ് ഇക്കാര്യത്തില്‍ പിന്നോക്ക കമ്മീഷന്‍ ആക്ട് നിര്‍ദ്ദേശിക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അരികുവത്കരിക്കപ്പെടുകയും സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുകയും ചെയ്യുന്ന കാലത്ത് സാമൂഹിക നീതി ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ജാഗ്രത കാണിക്കണമെന്നും ഡോ. എം.കെ മുനീര്‍ ആവശ്യപ്പെട്ടു.