സംസ്ഥാനത്ത് നോമിനേഷൻ രീതിയിൽ പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിലെ അതൃപ്തി അറിയിക്കാൻ ഉമ്മൻ ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണും. പതിനൊന്നരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
ദേശീയതലത്തിൽ കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ മുതിർന്ന നേതാവ് എ.കെ ആൻറണി എന്നിവരെ അദ്ദേഹം ചൊവ്വാഴ്ച പുന:സംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് പരാതികളുണ്ടെന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈകമാൻഡിന്റെയും കെ.പി.സി.സി നിർവാഹക സമിതിയുടെയും അനുമതി തേടിയ ശേഷം നടത്തുന്ന പുനഃസംഘടനാ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ബെന്നി ബഹനാനൊപ്പമാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ പോക്കിനെതിരെ പരാതി പറയാൻ അടുത്ത ദിവസം രമേശ് ചെന്നിത്തലയും ഡൽഹിയിൽ എത്തി സോണിയയെ കാണും.
സംഘടന തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്. കെ.പി.സി.സി മുതൽ ബ്ലോക്ക് തലം വരെ പുനഃസംഘടന നടത്തുന്നതിൽ എന്തു കാര്യമെന്നാണ് ഇരുവരുടെയും ചോദ്യം. സംഘടന തിരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃയോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറികടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ പറയുന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ എത്തിയത്.
Read more
തിരഞ്ഞെടുപ്പിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നിരിക്കേ, പാർട്ടിയെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് അടക്കം സജ്ജമാക്കുന്നതിന് ഭാരവാഹികൾ ഉണ്ടാവുകയും സജീവമായി അവർ രംഗത്തിറങ്ങുകയും വേണമെന്നാണ് വി.ഡി സതീശന്റെയും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെയും നിലപാട്.