നയതന്ത്ര സ്വർണക്കടത്ത്: കസ്റ്റംസ് പിടികൂടിയ മുപ്പത് കിലോ സ്വ‍ര്‍ണം ഇ. ഡി കണ്ടുകെട്ടി

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.ആര്‍.സരിത്തിൽ നിന്നും പിടികൂടിയ പണമാണ് ഇഡി കണ്ടുകെട്ടിയത്.

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു. റബിൻസ്, അബ്ദു പി ടി, അബദുൾ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ എന്നീ പ്രതികൾക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്.

2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ജൂലൈ ഒമ്പതിനു കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നീട് എൻഐഎ, ഇ.ഡി, കസ്റ്റംസ്, ഐബി, സിബിഐ ഇങ്ങനെ അഞ്ച് ഏജൻസി കേരളത്തിലെത്തി.

Read more

കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. പി.എസ്. സരിത്താണ് സ്വർണക്കടത്ത് കേസിൽ ആദ്യം അറസ്റ്റിലായത്. ജൂലൈ 10ന് എൻ.ഐ.എ. കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്നാണ് എൻ.ഐ.എ പിടികൂടിയത്. ജാമ്യത്തിനായി പ്രതികൾ പല തവണ കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.