സ്വർണക്കടത്ത് കേസ്; എൻ.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തു

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തു. യു.എ.ഇ.യിൽ നിന്നെത്തിയ നയതന്ത്ര പാഴ്‌സലുകൾ സംബന്ധിച്ച് ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസും എൻ.ഐ.എയും സമൻസ് അയച്ചു.

രണ്ടുവർഷത്തിനിടെ കോൺസുലേറ്റിൽ എത്തിയ നയതന്ത്ര പാഴ്സലുകളെ കുറിച്ച് വ്യക്തത തേടിയാണിത്. 20-നകം വിശദീകരണവും രേഖകളും നൽകണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ്. ദേവാണ് കസ്റ്റംസിനായി സമൻസയച്ചത്.

ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

നയതന്ത്ര ബാഗുകൾ സംസ്ഥാനത്തിൻറെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എൻഐഎ സംഘമെത്തിയത്. സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എൻഐഎ സംഘം ചർച്ച നടത്തി. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എൻഐഎ സംഘം സെക്രട്ടേറിയറ്റിലെത്തുന്നത്.