ഖേദം പ്രകടിപ്പിച്ചില്ല; കരാറുകാരെ കൂട്ടിവരേണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്

കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന പ്രസ്താവനയില്‍ ഉറച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച മന്ത്രി, പുറത്തുവന്ന വാര്‍ത്തകളെയും നിഷേധിച്ചു. ഇടതുപക്ഷ നയവും നിലപാടുമാണ് താന്‍ വ്യക്തമാക്കിയതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. നിയമസഭാകക്ഷിയോഗത്തില്‍ മന്ത്രിയുടെ പ്രസ്താവനയെ എംഎല്‍എമാര്‍ ചോദ്യം ചെയ്തുവെന്നും, ഇതില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചെന്നുമാണ് വാര്‍ത്തകള്‍ പുറത്തു വന്നത്.

കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പ്രസ്താവനയിന്മേല്‍ എംഎല്‍എമാരുടെ യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടില്ല, താന്‍ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ ചില ബന്ധമുണ്ട്. തട്ടിപ്പും അഴിമതിയും ഉണ്ട്. ചില കരാറുകാരുടെ ഇത്തരം നീക്കങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങള്‍ അത് കരാറുകാരുടേതായാലും എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. കരാറുകാരില്‍ ഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍ ചെറിയ വിഭാഗം പ്രശ്‌നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണെന്നും റിയാസ് പറഞ്ഞു. എംഎല്‍എമാര്‍ക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു. മന്ത്രി എന്ന നിലയില്‍ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ലെന്നും റിയാസ് ആവര്‍ത്തിച്ച് വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ എല്ലാം എഞ്ചിനിയര്‍, കരാറുകാര്‍ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങള്‍ക്ക് ഇവരെ നേരിട്ട് പ്രശ്‌നങ്ങള്‍ അറിയിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.