നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാനിഷേധം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നിപ്പ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കോഴിക്കോട് ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്.

കുട്ടിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യഥാസമയം ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

അതേസമയം 12 കാരന്റെ മരണമുണ്ടായതിന് ശേഷം പരിശോധിച്ച 68 പേരുടെ സാംപിളുകളും നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നിപ വ്യാപനം അറിയാൻ വേണ്ടി പ്രദേശത്ത് അസ്വാഭിവകമരണങ്ങളുണ്ടായോ എന്ന് പരിശോധിച്ചു. എന്നാൽ അസ്വാഭാവിക പനിയോ ശാരീരിക അവശകതകളോ മൂലം ആരും മരണപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്താനായതെന്നും വീണാ ജോർജ് പറഞ്ഞു.