കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം; തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ഹര്‍ത്താല്‍. കണ്ണൂര്‍, ധര്‍മടം, തലശേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മൃതദേഹം ഇന്ന് 11 മണിക്ക് മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍വെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചു. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. പിണറായി വിജയന്‍കഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുള്ള ഏറ്റവും  പ്രമുഖനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 2006 -2001 കാലത്ത് സംസ്ഥാന ആഭ്യന്തര – ടൂറിസം മന്ത്രിയായിരുന്നു.