കൊല്ലത്ത് കാണാതായ ഏഴ് വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊല്ലത്ത് കാണാതായ ഏഴ് വയസ്സുകാരി ദേവനന്ദയുടെ  മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള ഇത്തിക്കര ആറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.

ഇളവൂരിലെ പ്രദീപ്- ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാപീഠം വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. കാണാതാവുന്ന സമയത്ത് ദേവനന്ദയുടെ അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ധന്യ തുണി അലക്കാനാന്‍ വീടിനു പുറത്തിറങ്ങിയിരുന്നു. ഈ സമയത്ത് ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അടുത്ത് വന്നെങ്കിലും കുഞ്ഞ് അകത്ത് കിടന്ന് ഉറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞു വിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറി വന്ന അമ്മ ദേവനന്ദയെ നോക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നു കിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം ആരംഭിച്ച് വരുകയായിരുന്നു.