നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നാട്ടിലെത്തിക്കും. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുകയും രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും നാളെ ഉച്ചയോടെ കോഴിക്കോടെത്തിക്കുകയും ചെയ്യും. ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് സംസ്‌കരിക്കുക.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം തന്നെ മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് കരുതുന്നത്.

കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദാമനിലെ റിസോര്‍ട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേര്‍ കഴിഞ്ഞ ദിവസം മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-  ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. ദാമനില്‍ ഇവര്‍ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.