ആശങ്ക ഒഴിയാതെ കേരളം; ഓഖി കൊടുങ്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് ; കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെ

ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. കാറ്റും മഴയും മൂലം ഏഴ് ട്രയിനുകള്‍ റദ്ദാക്കി.

കടലില്‍ പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച് കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല.

തിരുവനന്തപുരം കൊല്ലം തീരങ്ങളില്‍ കരയിടിച്ചിലും കടല്‍ ക്ഷോഭവും തുടരുന്നു. നിലവില്‍ മഴ കുറവുണ്ടെങ്കിലും ശക്തമായിട്ടുള്ള മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 825 പേരെ കന്യാകുമാരിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു.