എം. ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുൻ ഐ.ടി സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് വാങ്ങിവെച്ചതായി റിപ്പോര്‍ട്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് സൂചന. കോടതി മുഖേന മാത്രമേ ഫോണ്‍ തിരിച്ചു കൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്തുമായും സ്വപ്ന സുരേഷുമായും എം.ശിവശങ്കര്‍ ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് ഫോണ്‍ വാങ്ങിവെച്ചത്.

അതിനിടെ കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍.ഐ.എ പരിശോധന നടത്തി. ഐ.ടി വകുപ്പിന് കീഴില്‍ സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. ശിവശങ്കറിന്റെ ഫ്‌ളാറ്റിലും കസ്റ്റംസും സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നെന്ന് കരുതുന്ന ഹെദര്‍ ഫ്‌ളാറ്റിലും നേരത്തെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.