ശബ്ദരേഖ ചോർന്ന സംഭവം: സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്,  ബന്ധുക്കളുടേയും ജയിൽ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയിൽവകുപ്പിന് കത്ത് നൽകും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ തീരുമാനമെടുക്കുക. എൻഫോഴ്സ്മെന്റ് കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താമെന്ന നിലപാടിലേക്ക് പൊലീസെത്തിയത്.

സൈബർ സെൽ സ്പെഷ്യൽ അഡീഷനൽ എസ്പി ഇഎസ് ബിജുമോൻറെ നേതൃത്വത്തിലുള്ള പ്രത്യേക സഘമായിരിക്കും ശബ്ദരേഖ ചോർച്ച അന്വേഷിക്കുക. ജയിൽ വകുപ്പിൻരെ പരാതിയിൽ അന്വേഷണം നടത്താനാകില്ലായിരുന്നു പൊലീസ് നിലപാട്. എന്നാൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണത്തിനുള്ള തീരുമാനം.

സ്വപ്ന സുരേഷിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ കത്ത് ജയില്‍ വകുപ്പ് പൊലീസിന് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.

ജയില്‍വകുപ്പ് മേധാവി ഋഷിരാജ് സിംഗാണ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് കൈമാറിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കുകയായിരുന്നു. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ജയില്‍ വകുപ്പും പൊലീസും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഇത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ കത്ത് ലഭിച്ച കാര്യം ജയില്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യത്തിൽ സങ്കീർണ്ണതകളേറെയാണ്. ജൂഡീഷ്യൽ അന്വേഷണത്തിൽ കഴിയുന്ന സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി വേണം. അന്വേഷണ സംഘമോ ജയിൽവകുപ്പോ അനുമതി വാങ്ങണം. ശബ്ദരേഖ ഫോറൻസിക്പരിശോധന നടത്തണമെങ്കിൽ കേസെടുക്കണം. സ്വപ്നയെ കൂടാതെ സ്വപ്നയെ സന്ദർശിച്ച ബന്ധുക്കൾ, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടേയും മൊഴിയെടുക്കും. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇഡിയുടെ തുടർ നീക്കം. സ്വപ്ന കൂടി ഉൾപ്പെട്ട ഗൂഡാലോചനയാണ് ശബ്ദരേഖചോർച്ചക്ക് പിന്നിലെന്നാണ് എൻഫോഴസ്മെൻറ് സംശയം.