സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിയില്‍ അതൃപ്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങളും പ്രശ്‌നങ്ങളുമുണ്ടാകുന്നതില്‍ നേതാക്കള്‍ക്ക് അതൃപ്തി. പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍ അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇന്നലെ പുറത്ത് വന്ന ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ സഹായം ഉണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

ദുബായില്‍ ബിനോയ് കോടിയേരി കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണം വന്നതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ പലരും കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരമാണെന്നും പാര്‍ട്ടി അത് പരിശോധിക്കേണ്ടതില്ലെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെ അത്ര വേഗത്തില്‍ പറഞ്ഞൊഴിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കില്ല. മാത്രമല്ല, പാര്‍ട്ടി പ്രതിയോഗികള്‍ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാനും ശ്രമം നടക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ നേതൃത്വത്തിന്റെ മറുപടി അണികള്‍ക്ക് തൃപ്തികരമായേക്കില്ലെന്ന വിമര്‍ശനവും ചില നേതാക്കന്മാര്‍ക്കുണ്ട്.

Read more

സംസ്ഥാന നേതൃത്വവും കേന്ദ്രം എടുത്ത തീരുമാനത്തില്‍ തന്നെയാണ്. പ്രതിപക്ഷം വിഷയം ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും നിയമസഭ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം തള്ളിക്കളയുന്നില്ല.