കുറിഞ്ഞി ഉദ്യാനത്തിലുണ്ടായത് കാട്ടുതീയെന്ന് മന്ത്രി കെ രാജു; 'ഇപ്പോള്‍ പ്രചരിക്കുന്നത് ആറ് മാസം മുന്‍പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങള്‍'

കുറിഞ്ഞി ഉദ്യാനം അട്ടിമറിക്കാന്‍ ഭൂമാഫിയ ശ്രമം നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെ കുറിഞ്ഞി ഉദ്യാനത്തിന് തീപിടിച്ച വിഷയത്തില്‍ വിശദീകരണവുമായി വനം മന്ത്രി കെ രാജു. നീലക്കുറിഞ്ഞി ഉദ്യാനത്തിന് ആരു തീയിട്ടതല്ലെന്നും ആറ് മാസം മുന്‍പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കൂടുമോ കുറയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പുനര്‍മൂല്യനിര്‍ണയത്തിനു ശേഷം മാത്രമേ വിസ്തൃതി സംബന്ധിച്ച കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടുക്കി നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കറില്‍ തീയിട്ടിതായി കണ്ടെത്തിയിരുന്നു. ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉള്‍പ്പെടെയുള്ള ദേവികുളം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 58ലാണ് കുറിഞ്ഞി ചെടികള്‍ തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്ന്;ഉണ്ടാവുന്നതിനിടെയാണ് കുറിഞ്ഞിച്ചെടികള്‍ തീയിട്ടുനശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കാട്ടുതീയാണെന്ന് വാദിച്ച് ഈ ഭൂമി ഉദ്യാനത്തിന്റെ ഭാഗമല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. കാട്ടുതീ വാദത്തെ പിന്തുണച്ചാണ് വനം മന്ത്രി കെ രാജുവും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.