മലപ്പുറത്ത് കോവിഡ് ബാധിച്ച ഗർഭിണി അഞ്ചാം മാസത്തില്‍ പ്രസവിച്ചു; മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

മലപ്പുറം ഏരങ്ങിമങ്ങാട് കൊവിഡ് ബാധിതയായ ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും മരിച്ചു. വിദേശത്തു നിന്നെത്തിയ യുവതിക്ക് കോട്ടക്കലിൽ ക്വാറൻ്റിനിൽ കഴിയുന്നതിനിടെ  ഈ മാസം മുന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ വേദന അനുഭവപെട്ടതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും അപ്പോൾ തന്നെ മരിച്ചു.

അതേസമയം, ഇന്നലെ 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

മലപ്പുറം ജില്ലയിൽ പൊന്നാനി ഉൾപ്പെടെ നാല് ക്ലസ്റ്ററുകളിലാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സമ്പർക്കത്തിലൂടെ വില്ലേജ് ഓഫീസ് ജീവനക്കാരനുൾപ്പെടെ രോഗം സ്ഥിരീകരിച്ച താനൂർ നഗരസഭാ പരിധിയും, 4 എയർപോർട്ട് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച കരിപ്പൂരും, 4 ലധികം സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്ത ചുങ്കത്തറയുമാണ് ജില്ലയിൽ കോവിഡ് വ്യാപന ആശങ്ക ഉയർത്തുന്ന ക്ലസ്റ്ററുകൾ.

ജില്ലയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കും. നിലവിൽ കോവിഡ് സർവീസ് നടത്തുന്ന ആംബുലൻസുകളുടെ എണ്ണവും വർധിപ്പിക്കും. നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന അറിയിച്ചിരുന്നു. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനും ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.