കോവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ടു, കട്ടിലില്‍ നിന്നും വീണ് ഗുരുതര പരിക്ക്; തൃശൂര്‍ മെഡിക്കല്‍ കോളജിന് എതിരെ പരാതിയുമായി കുടുംബം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി പരാതി. കടങ്ങോട് സ്വദേശിയായ വയോധികയെ കെട്ടിയിട്ടതായി കുടുംബം ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.  കട്ടിലില്‍ നിന്നും വീണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.  180ാം തിയതി വയോധികക്കും ഇവരുടെ മകന്‍റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയുമായിരുന്നു.

പിന്നീട് ഈ വയോധികക്ക് രക്തസമ്മര്‍ദമുണ്ടായപ്പോള്‍ രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ മകന്‍റെ ഭാര്യയെ ഇവരോടൊപ്പം മാറ്റാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അവശയായ വയോധികയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഇവിടെ നിന്നും എണീക്കാന്‍ ശ്രമിക്കവേയാണ് വയോധിക തറയിലേക്ക് വീണത്.

ഇവര്‍ക്ക് തലക്കും കണ്ണിനും ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. ഏഴ് തുന്നലുകളുണ്ടെന്നും പല്ലിളകിയതായും, കണ്ണിനടിയിലും മുഖത്തിന്‍റെ പല ഭാഗത്തും രക്തം കട്ട പിടിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കോവിഡ് വാര്‍ഡില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു രോഗിയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങളെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തത്.