കോവിഡ് വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാൻ തീരുമാനം. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ അടയ്ക്കാനാണ് തീരുമാനം. ഒൻപതാം ക്ലാസുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഓൺലൈൻ ക്ലാസ് .ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് മാറ്റമില്ല.

പരീക്ഷാനടത്തിപ്പിൽ തീരുമാനം പിന്നീട് ഉണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ ആശങ്ക ഉണ്ടെന്ന് യോഗത്തിൽ അറിയിച്ചു. സ്കൂളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കർഫ്യൂവും വേണ്ട എന്നാണ് യോഗത്തിൽ തീരുമാനമായത്.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കും . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. വിശദമായ മാർഗ്ഗരേഖ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും.