എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഇന്ന് പുനരാരംഭിക്കും; അതീവ സുരക്ഷാസന്നാഹങ്ങൾ

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നു പുനരാരംഭിക്കുന്നു. കോവിഡിനിടെ അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷ. ലോക്ക്ഡൗൺ തീരും മുമ്പേ പരീക്ഷകൾ നടത്തുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. മാർഗ്ഗനിർദേശങ്ങൾ അനുസരിച്ചും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചുമാണ് പരീക്ഷകൾ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാൽ സ്‌കൂൾ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും.

13 ലക്ഷത്തോളം കുട്ടികളാണു 30 വരെ പരീക്ഷ എഴുതുന്നത്. ഇന്നു മാത്രം 4,78,795 കുട്ടികൾ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45-നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി കണക്കു പരീക്ഷയും നടക്കും. നാളെ രാവിലെ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ തുടങ്ങും. അരമണിക്കൂർ മുമ്പെങ്കിലും വിദ്യാർത്ഥികൾ സ്കൂളിലെത്തണം.

കെഎസ്ആർടിസി 343 അധിക സർവീസുകൾ നടത്തും. വിദ്യാർത്ഥികൾ പകുതി നിരക്ക് നൽകിയാൽ മതി. കുട്ടികളുമായുള്ള വാഹനങ്ങൾ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.

എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർ ഫോഴ്സ് അണുവിമുക്തമാക്കി. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പാക്കും. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ. ഉത്തരക്കടലാസ് പ്ലാസ്റ്റിക്, പേപ്പർ കവറുകളിലാക്കും. 7 ദിവസം കഴി‍ഞ്ഞേ മൂല്യനിർണയം നടത്തൂ.

വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയാൽ ഉടൻ സോപ്പ് തേച്ച് കുളിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ഗ്ലൗസ് ഐഎംഎ യുടെ സഹായത്തോടെ ശേഖരിച്ച് സംസ്കരിക്കും