എടപ്പാളില്‍ 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. താലൂക്കില്‍ 1500 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്‍റ് സോണാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ എത്തുന്ന ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ ജാഗ്രത തുടരേണ്ടതുണ്ട്. നിലവില്‍ കോവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം തേടേണ്ടതുണ്ട്. ലാബ് അടക്കം സൗകര്യമുളള നിരവധി ആശുപത്രികള്‍ ജില്ലയിലുണ്ട്. കോവിഡ് ചികിത്സയ്ക്ക് ഈ ആശുപത്രികളെ കൂടി പ്രയോജനപ്പെടുത്തുന്നതിന് ഐസിഎംആറിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി ജലീല്‍ പറഞ്ഞു.
Read more
218 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. 233 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. മികച്ച നിലയില്‍ തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ പൊന്നാനി മുനിസിപ്പാലിറ്റി, മാറഞ്ചേരി, വട്ടംക്കുളം, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. ഇതൊടൊപ്പം തവനൂര്‍, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംക്കോട് എന്നിവ കൂടി ഉള്‍പ്പെടുത്തി പൊന്നാനി താലൂക്ക് ഒന്നടങ്കം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു.