പനിയുമായി ചൈനയില്‍ നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിനി ചികിത്സ തേടിയില്ല, പ്രാര്‍ത്ഥനയുമായി വീട്ടില്‍ തുടര്‍ന്നു; ഒടുവില്‍ മെഡിക്കല്‍ സംഘം വീട്ടിലെത്തി

ചൈനയില്‍ നിന്നു പനി ബാധിച്ച് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിനി ആശുപത്രിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം വീട്ടിലെത്തി. പ്രാര്‍ത്ഥനയുമായി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയോടൊപ്പമാണ് ഈ വിദ്യാര്‍ത്ഥിനി തൃശൂരിലെത്തിയത്.

വന്നശേഷം പനി ബാധിച്ചു. എന്നാല്‍, ചികിത്സയില്‍ വിശ്വാസമില്ലാത്ത ഈ വിദ്യാര്‍ത്ഥിനി ഡോക്ടര്‍മാരെ കാണാന്‍ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെ വന്നവരുടെ പട്ടിക എടുത്തപ്പോഴാണ് ഈ വിദ്യാര്‍ത്ഥിനിയെ കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ത്ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്.

മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍ വന്ന് മൂന്നു മണിക്കൂര്‍ ബോധവത്കരണം നടത്തിയ ശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാര്‍ത്ഥിനിയുടെ അമ്മ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു.

ബോധവത്കരണത്തിനു ശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.