വയനാട്ടില്‍ ഇടഞ്ഞ് കോണ്‍ഗ്രസ്; ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് പ്രഖ്യാപനം വൈകുന്നു

വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തര്‍ക്കം മുറുകുന്നു. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രഖ്യാപനം വൈകുന്നതിനുള്ള കാരണം. എ ഗ്രൂപ്പ് ടി.സിദ്ദീഖിനായി വയനാട് വേണമെന്ന് ആവശ്യപ്പെടുന്നത്. അതേസമയം വര്‍ഷങ്ങളായി തങ്ങള്‍ മത്സരിക്കുന്ന സീറ്റില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വേണ്ട, മറിച്ച് തങ്ങളുടെ ഗ്രൂപ്പിലെ ഷാനിമോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ഇതോടെ വൈകുമെന്ന് ഉറപ്പായി. ആലപ്പുഴ ഷാനിമോള്‍ ഉസ്മാന് നല്‍കി വയനാട് ടി സിദ്ദീഖിന് നല്‍കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഉമ്മന്‍ചാണ്ടിയാണ് ടി സിദ്ദീഖിന് വേണ്ടി ശക്തമായി രംഗത്തുള്ളത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് തന്നെയായിരിക്കും നറുക്ക് വീഴുക. വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമാണ് ചര്‍ച്ചകളിലുള്ളത്. പി ജയരാജനാണ് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയില്‍ തുടരുന്നത് കൊണ്ട് ഇത്തവണ വടകരയില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വ. പ്രവീണ്‍ കുമാറിന്റെ പേരാണ് വടകരയില്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല.

വിജയസാധ്യതയുള്ള വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഉറച്ച് നിന്നതോടെയാണ് ഹൈക്കമാന്‍ഡിന് തലവേദനയായത്. നാല് മണ്ഡലങ്ങളെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തിയിട്ടില്ല.