ആയിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വയനാട് കല്‍പ്പറ്റയിലാണ് ആയിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെസി വേണുഗോപാല്‍, എംകെ രാഘവന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളടക്കം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എംപി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോണ്‍ഗ്രസ് ഓഫീസ് പരിസരമുള്‍പ്പെടെ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. നിരവധി പൊലീസുകാരെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.

Read more

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്നെലയാണ് രാഹുല്‍ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. ഇതാണ് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണം. അതേസമയം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. പൊലീസ് അന്വേഷണം പ്രഹസനമാണെന്നും വിശ്വാസയോഗ്യമല്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.