ഗുരുനിന്ദ രക്തത്തില്‍ അലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍; ബൂര്‍ഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അധിക്ഷേപിച്ചത് സി.പി.എമ്മാണ്: കെ. സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനാരായണ ഗുരുവില്‍ ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗുരുദേവന് സ്തുതി പാടുന്നതില്‍ കൗതുകമുണ്ട്. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദര്‍ശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ബൂര്‍ഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. 1988ല്‍ ചിന്താവാരികയില്‍ ഇഎംഎസ് എഴുതിയത് പാര്‍ട്ടി ഓഫീസിലുണ്ടെങ്കില്‍ കോടിയേരി വായിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം സിപിഎമ്മുകാര്‍ തന്നെ കേരളത്തിന്റെ തെരുവില്‍ അവതരിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. കുരിശില്‍ തറച്ച് വലിച്ചിഴയ്ക്കുന്ന രീതിയിലായിരുന്നു അത്. നവോത്ഥാനത്തിന്റെ പേരില്‍ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങള്‍ക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും പ്രചരിപ്പിച്ചവര്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഗുരുദേവന്റെ പേരില്‍ ജാതിയില്ലാ വിളംബരം എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗുരുദേവന് സ്തുതി പാടുന്നതില്‍ കൗതുകമുണ്ട്. ശിവഗിരി മഠത്തിന്റെ പരിപാടികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നല്‍കുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതില്‍ അസ്വസ്ഥതയുണ്ടാകുന്നതില്‍ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദര്‍ശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആര്‍എസ്എസ് കാര്യാലയങ്ങളില്‍ പുലര്‍ച്ചെ ചൊല്ലുന്ന പ്രാര്‍ത്ഥനാഗീതം മുതല്‍ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയില്‍ ശ്രീനാരായണഗുരുദേവനുമുണ്ട്. ‘ശ്രീനാരായണഗുരു-നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന് ഗുരുദേവന്റെ സമഗ്രജീവിതദര്‍ശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്. 1968ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനവേദിക്ക് നല്‍കിയ പേര് ശ്രീനാരായണനഗര്‍ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വര്‍ണവെറിയും ആരോപിക്കുന്ന സിപിഎമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദര്‍ശമല്ല സംഘപരിവാറിന് ശ്രീനാരായണദര്‍ശനമെന്ന് സാരം.

ബൂര്‍ഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. 1988ല്‍ ചിന്താവാരികയില്‍ ഇഎംഎസ് എഴുതിയത് പാര്‍ട്ടി ഓഫീസിലുണ്ടെങ്കില്‍ കോടിയേരി വായിക്കണം. ” മാര്‍ക്സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുമ്പ് അന്തരിച്ചുപോയ രാജാറാം മോഹന്‍ റോയി ബൂര്‍ഷ്വാദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു എന്ന് പറയുന്നതില്‍ അസാംഗത്യമില്ല…. ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ മുന്‍ഗാമികളോ സമകാലീനരോ പിന്‍ഗാമികളോ ആയവരും ബംഗാളില്‍ റാം മോഹന്‍ റോയി തുടങ്ങിവച്ച നവീകരണപ്രക്രിയകളുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.’ ‘അംബേദ്ക്കര്‍ ഒരു പെറ്റിബൂര്‍ഷ്വ ആണെന്നും അതേ പ്രതിഭാസം കേരളത്തില്‍ രൂപപ്പെട്ടത് നാരായണഗുരു മുതലായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ രൂപത്തിലാണ്’ എന്ന് ‘അംബേദ്കര്‍, ഗാന്ധി, മാര്‍ക്സിസ്റ്റുകാര്‍’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലും നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഒരുപടികൂടിക്കടന്ന് ഇന്ത്യന്‍ സ്വാതന്ത്രസമരചരിത്രം എന്ന പുസ്തകത്തില്‍ ഹൈന്ദവ പുനരുത്ഥാനം- ദേശീയതയുടെ വികൃതരൂപം’ എന്ന തലക്കെട്ടിലാണ് ഇഎംഎസ് ഗുരുദേവനെ അവതരിപ്പിച്ചത്. ഈ നിലപാടില്‍ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ല.

ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം സിപിഎമ്മുകാര്‍ തന്നെ കേരളത്തിന്റെ തെരുവില്‍ അവതരിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. കുരിശില്‍ തറച്ച് വലിച്ചിഴയ്ക്കുന്ന രീതിയിലായിരുന്നു അത്. നവോത്ഥാനത്തിന്റെ പേരില്‍ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങള്‍ക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും പ്രചരിപ്പിച്ചവര്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഗുരുദേവന്റെ പേരില്‍ ജാതിയില്ലാ വിളംബരം എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണ്. പ്രബുദ്ധകേരളത്തില്‍ പരസ്യം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ പ്രഖ്യാപനം ജാതിയില്ലാ വിളംബരം എന്ന തലക്കെട്ടില്‍ ഗുരുദേവന്റെ പേരില്‍ നിന്ന് ശ്രീ വെട്ടിമാറ്റി, അദ്ദേഹത്തിന്റെ വ്യാജ ഒപ്പ് വച്ച് പ്രചരിപ്പിച്ചവരാണ് സിപിഎമ്മും കേരളത്തിലെ സര്‍ക്കാരും. ഏറ്റവും ഒടുവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ച നിശ്ചലദൃശ്യത്തിലെ ഗുരുദേവ പ്രതിമ എത്രമാത്രം വികൃതമായാണ് അവര്‍ നിര്‍മ്മിച്ചതും അയച്ചതുമെന്നും നമ്മുടെ മുന്നിലുണ്ട്.

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാര്‍ട്ടി ഇപ്പോള്‍ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചളിവാരിയെറിഞ്ഞ് മാന്യത നേടാന്‍ പുതിയ കഥയിറക്കുകയാണ്. ആര്‍എസ്എസ് ശാഖകളില്‍ ഒരുമിച്ച് പ്രവര്‍ത്തകര്‍ ചൊല്ലാറുള്ള ഗുരുദേവന്റെ ‘ദൈവദശകം’ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിത്യപ്രാര്‍ത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. ഇപ്പോള്‍ കാട്ടുന്ന ഭക്തി ആത്മാര്‍ത്ഥമാണെങ്കില്‍, അതാകും നമ്പൂതിരിപ്പാട് മുതല്‍ പുലര്‍ത്തിപ്പോന്ന ഗുരുദേവനിന്ദയ്ക്കുള്ള പരിഹാരം.