ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി

പ്രകൃതിദുരന്തങ്ങള്‍ക്ക് പിന്നാലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തി കൊണ്ടു വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടമുഖമാണെന്ന വിമര്‍ശനവുമായി താമരശേരി രൂപതയുടെ പിന്തുണയുള്ള പശ്ചിമഘട്ട ജനസംരക്ഷണ സമിതി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പി.ടി തോമസിനും എതിരെയാണ് വിമര്‍ശനം. പി ടി തോമസ് മിശിഹയായി സ്വയം ചമയുകയാണെന്ന് കുറ്റപ്പെടുത്തിയ സമിതി, ദാര്‍ശനിക നിലപാടില്ലാത്ത മുല്ലപ്പള്ളിയെ തങ്ങള്‍ അവഗണിക്കുന്നതായും പരിഹസിച്ചു.

ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിന് എതിരെ സമരം നടത്തിയ സംഘടനയാണ് പശ്ചിമഘട്ട ജനസംരക്ഷണ സമിതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതിക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇതാണ് കെ.പി.സി.സി അദ്ധ്യക്ഷനും പി.ടി തോമസിനും എതിരെ തിരിയാന്‍ സമിതിയെ പ്രേരിപ്പിക്കുന്നത്.

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ പി.ടി തോമസിന് ഇരട്ടമുഖമാണ്, ദാര്‍ശനികമായ നിലപാടില്ലാത്തവരെ അവഗണിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിക്കുള്ള സമിതിയുടെ മറുപടി. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ മേല്‍ ചര്‍ച്ചയാകാമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ തെറ്റില്ല. പശ്ചിമഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ക്വാറികളില്ല, ക്വാറികള്‍ നടത്തുന്ന ചൂഷണം തടയണം, പക്ഷേ ഇവിടെ നിന്നുള്ള കല്ല് കൊണ്ട് വികസനം നടത്തുന്നത് മലയോരത്ത് മാത്രമല്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് കൂടി സമിതി പറഞ്ഞു വെയ്ക്കുന്നു.