മുഖ്യമന്ത്രി പൊലീസ് കോട്ട കെട്ടി അതിനകത്ത് ഇരിക്കുന്നു; വിജിലന്‍സ് ഡയറക്ടറെ മാറ്റിയ നടപടി അപമാനകരമെന്ന് ചെന്നിത്തല

വിജലന്‍സ് മേധാവിയെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥ ശ്രമത്തിന് പോകില്ലെന്നും വിജിലന്‍സ് മേധാവിയെ മാറ്റിയത് സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്ത് വരണം. വിജിലന്‍സ് ഡയറക്ടര്‍ എ ആര്‍ അജിത്ത് കുമാറിനെ മാറ്റിയ നടപടി അപമാനകരമാണ്. മുഖ്യമന്ത്രി പൊലീസ് കോട്ട കെട്ടി അതിനകത്ത് ഇരിക്കുകയാണ്. അദ്ദേഹത്തിന് മാധ്യമങ്ങളെ ഭയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിപ്പിക്കാനായി അജിത് കുമാറും ഇടപെടലുകള്‍ നടത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു.തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്‌സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു.എസിലേക്ക് കടത്തിയതെന്നും സ്വപ്നാ സുരേഷ് പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.

ഇന്നലെയാണ് ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണം പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.