ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കയറേണ്ട, ചിലരുടെ പ്രചാരണം ഹീനമായ കുറ്റകൃത്യം; മുഖ്യമന്ത്രി

പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കകത്തേക്കു കയറേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല. ക്യാംപുകളില്‍ ആളുകളെ കാണാന്‍ പോകുന്നവര്‍ ചിട്ട പാലിക്കണം. എല്ലാവരും ക്യാംപുകള്‍ക്ക് അകത്തേക്കു കയറരുത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴ കുറഞ്ഞിട്ടുണ്ട്. ആശ്വാസം തോന്നുന്നു. കാലവര്‍ഷം നേരിടുന്നതിനു ജനങ്ങളാകെ രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഈ ദിവസങ്ങളില്‍കൂടി നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

മലയോര മേഖലകളിലാണു പ്രധാന ദുരന്തങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച രാവിലെ 9 മണി വരെ 60 മരണങ്ങള്‍ സ്ഥിരീകരിച്ചു. 1551 ദുരിതാശ്വാസ ക്യാംപുകളിലായി 65548 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഷോളയാര്‍ ഡാം തുറന്നാല്‍ ചാലക്കുടി പുഴയോരത്ത് ജാഗ്രത വേണം.
ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികള്‍: തുറന്നടിച്ച് ഐസക്ക്
മണ്ണിനടിയില്‍പെട്ടവരെ പുറത്തെടുക്കുന്നതിനു മഴ തടസ്സമാകുന്നു. മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയും പങ്കെടുക്കുന്നു. ബാണാസുരസാഗര്‍ തുറന്നതോടെ ശ്രദ്ധേയമായ മറ്റൊരു ഇടപെടല്‍ നടത്താനായി. 1 ദിവസം കൊണ്ട് നദിക്കരയിലെ 11,000ല്‍ പരം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

വയനാട്ടില്‍ ഇന്നത്തെ കാലാവസ്ഥ ആശ്വാസകരമാണ്. മലയോരങ്ങളില്‍ ശക്തമായ മഴ തുടരാനാണു സാധ്യത. സാധനങ്ങള്‍ സമാഹരിച്ച് ഏതെങ്കിലും ക്യാംപില്‍ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളില്‍ എത്തിച്ചാല്‍ മതി.
വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ സാധാരണ ജനങ്ങളും സംഘടനകളും കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കണം. ക്യാംപില്‍ ആളുകളെ കാണാന്‍ പോകുന്നവര്‍ ചിട്ട പാലിക്കണം. ക്യാംപിന് അകത്തു പ്രവേശിച്ചു മറ്റുള്ളവര്‍ കാണരുത്. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാംപിനകത്തേക്കു പ്രവേശിക്കേണ്ടതില്ല മുഖ്യമന്ത്രി വ്യക്തമാക്കി.

https://www.facebook.com/CMOKerala/videos/1520616464748052/?t=0