അഖില്‍ വധശ്രമം: നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തി വാങ്ങിയത് ഓണ്‍ലൈനായി

അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികള്‍ വാങ്ങിയത് ഓണ്‍ലൈനായി. കൈപ്പിടിയില്‍ ഒതുങ്ങുന്ന കത്തി ഇഷ്ടാനുസരണം നിവര്‍ത്താനും മടക്കാനും കഴിയുന്നതാണെന്നും പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിനകത്ത് കൊണ്ടു വന്ന് പൊലീസ് തെളിവെടുത്തു.

അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന ചവറുകൂനയ്ക്ക് അകത്താണ് പ്രതികള്‍ കത്തി ഒളിപ്പിച്ചിരുന്നത്. ഇരുമ്പുപൈപ്പും കുറുവടിയും ക്യാമ്പസിനകത്ത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാമ്പസിനകത്ത് വലിയ ബഹളമായി. നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറുകൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

കേസില്‍ നിര്‍ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ ശിവരഞ്ജിത്തും നസീമും തന്നെയാണ് കത്തിയെടുത്തു കൊടുത്തതെന്നും പൊലീസ് പറയുന്നു.

Read more

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറു പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി കോളജിനും പി.എസ്‌.സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വീണ്ടും ഗവര്‍ണറെ കാണും.