സ്വയം പരിഹാസ്യനാകരുത് , സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്നുള്ളത് വ്യാമോഹം; ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

മൂഹത്തിന്റെ മുന്നില്‍ ഗവര്‍ണര്‍ സ്വയം  പരിഹാസ്യനാകരുതെന്ന്  പിണറായി വിജയന്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണ്.

യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഒമ്പത് സര്‍വകലാശാലകളിലും വി.സി നിയമനം നടന്നതെന്ന് ഗവര്‍ണര്‍ പറയുന്നു. ഈ ഒമ്പത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമനാധികാരി. വി.സി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയല്ലേ. ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍നിന്ന് ഒഴിയേണ്ടത് വി.സിമാരാണോ, അതും ആലോചിക്കുന്നത് നല്ലതാണ് മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി സര്‍ക്കാറിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. ഗവര്‍ണര്‍ സംഘ്പരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്.

ഒന്‍പത് വിസിമാരെ ഒറ്റയടിക്ക് പിരിച്ചുവിടാന്‍ ഒരു അധികാരവും ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. വിസിമാരെ നീക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ ധരിക്കുന്നത്. സുപ്രീംകോടതി വിധി കെടിയു യൂണിവേഴ്‌സിറ്റിക്ക് മാത്രം ബാധകമായ ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.