മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ പുനഃപരിശോധന ഹർജിയുമായി ചെന്നിത്തല

മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ വീണ്ടും പരാതിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത വിധിക്കെതിരെ ചെന്നിത്തല പുനഃപരിശോധന ഹർജി നൽകുന്നത്.

കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും, അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും, വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചട്ടങ്ങൾ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശിപാർശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശിപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കോ തർക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശിപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്.

Read more

വിസിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലു ണ്ടായെന്ന ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ് ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്നു അവശ്യപ്പെട്ട് ഹർജി നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.