ടി.ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

പ്രൊഫസര്‍ ടി.ജെ ജോസഫിനെ ആദരിക്കുന്നതിന്റെ ഭാഗമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപമുള്ള ടി.ജെ. ജോസഫിന്റെ വീട്ടിൽ എത്തിയായിരുന്നു സന്ദർശനം. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന.

അതേസമയം സുരേഷ് ഗോപിയുടേത് സൗഹാര്‍ദ്ദപരമായ സന്ദര്‍ശനം മാത്രമായിരുന്നു എന്നാണ് ജോസഫിന്റെ പ്രതികരണം. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന് ജോസഫിന് ആശംസകൾ നേർന്നാണ് സുരേഷ് ഗോപി മടങ്ങിയത്.

നിയമനം സ്വീകരിക്കാന്‍ താല്‍പര്യമുള്ളതായി ജോസഫ് അറിയിച്ചെന്നും ഇക്കാര്യം സുരേഷ് ഗോപി എം.പി കേന്ദ്രത്തെ അറിയിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ ഉണ്ട്.

ദേശീയ ന്യൂനപക്ഷ കമ്മീഷന് നേതൃത്വം നൽകുന്നത് ചെയർമാനും, വൈസ് ചെയർമാനും ആണ്. കൂടാതെ അഞ്ച് അംഗങ്ങളും ന്യൂനപക്ഷ കമ്മീഷനിൽ ഉണ്ട്. ഈ അഞ്ച് അംഗങ്ങൾ വിവധ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികൾ ആയിരിക്കും. അതിൽ ഒരു അംഗമായാണ് ടി.ജെ. ജോസഫിനെ പരിഗണിക്കുന്നത്.

തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങൾ ടിജെ ജോസഫിന്റെ കൈ വെട്ടിയിട്ട് 11 വർഷമായി. 2010 ജൂലൈ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് തൊടുപുഴയിലെ ന്യൂമാൻസ് കോളേജിലെ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ വലതു കൈപ്പത്തി അക്രമികൾ വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.