ഇടതു നേതാക്കൾ നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ വിധി 22-ന്

കേരള നിയമസഭയിലെ പൊതുമുതൽ ഇടത് നേതാക്കൾ നശിപ്പിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഈ മാസം 22 ന് വിധി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസിൽ വിധി പറയുക. അതേസമയം, പ്രതികളുടെ അഭിഭാഷകരുടെ വാദത്തെ വീണ്ടും പ്രോസിക്യൂഷൻ എതിർത്തു. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികളുടെ വിശദീകരണം ആവശ്യമില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു.

നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ്. 2015- ൽ അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള അന്നത്തെ എൽഡിഎഫ് എംഎൽഎമാരുടെ ശ്രമങ്ങളാണ് നിയമസഭയിലെ കയ്യാങ്കളിയായി മാറിയത്. തുടർന്ന് ഈ   എം.എൽ.എമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു.

എൽ.ഡി.എഫ് സർക്കാർ 2016- ൽ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്. ഇടത് എം.എൽ.എ മാർ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉൾപ്പടെയുള്ളവ നശിപ്പിക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.