നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് . ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. സഹോദരന്‍ അനൂപ് , സുരാജ് , ശരത് , ഡോക്ടര്‍ ഹൈദരാലി എന്നിവരുടെ ശബ്ദസാംപിളും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് . അതിനാല്‍ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ദിലിപിന്റെ സഹോദരന്‍ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്.

ഈ ലാപ്ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍് വ്യക്തമാക്കി. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.