രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്ന് പരാതി: ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ടിക്ടോക് എന്നിവയ്‌ക്കെതിരെ കേസെടുത്തു

സാമുദായിക സാഹോദര്യം ഇല്ലാതാക്കുന്ന തരത്തിലുള്ള രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ കേസ്. ഹൈദരാബാദ് പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയുണ്ടാക്കുന്ന, സാമുദായിക സാഹോദര്യം തകര്‍ക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതിന് ഐപിസിയിലേയും, ഐടിആക്ട് 2000ത്തിലേയും വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

അടുത്ത ദിവസങ്ങളിലായി ഈ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് അയക്കുമെന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ സൈബര്‍ ക്രൈം വിഭാഗം അറിയിക്കുന്നത്. ഫെബ്രുവരി 18-നാണ് കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14-ന് ഹൈദരാബാദിലെ ജേര്‍ണലിസ്റ്റും, സാമൂഹിക പ്രവര്‍ത്തകനുമായ സില്‍വാരി ശ്രീശൈലം നല്‍കിയ പരാതിയില്‍ കേസില്‍ അന്വേഷണം നടത്താന്‍ ഹൈദരാബാദ് പതിനാലാം നമ്പര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണം നടത്താന്‍ ഹൈദരാബാദ് പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലെ അന്വേഷണത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

Read more

ചില സ്ഥാപിത താത്പര്യക്കാരും, പാകിസ്ഥാനില്‍ നിന്നുള്ളവരും ഉണ്ടാക്കുന്ന സിഎഎ, എന്‍ആര്‍സി വിരുദ്ധ വീഡിയോകള്‍ ടിക്ടോക് പോലുള്ള മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് സില്‍വാരി ശ്രീശൈലം പറയുന്നു. ഹര്‍ജിക്കൊപ്പം ഇത്തരത്തില്‍ പ്രചരിക്കുന്ന വിവിധ വീഡിയോകള്‍ ഇദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലുള്ള വീഡിയോ ഉണ്ട്.