പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: റഫീഖ് അഹമ്മദിനും ഹരിനാരായണനും എതിരെ പൊലീസ് കേസെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കവി റഫീഖ് അഹമ്മദിനെതിരേയും ഗാനരചയിതാവ് ബി. കെ ഹരിനാരയണനെതിരേയും കേസ്.
അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനും മൈക്കുപയോഗിച്ചതിനുമാണ് കേസ്.

സംഗീതനിശ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. തൃശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

സംഗീതനിശ നടത്താന്‍ അനുമതി വേണമെന്നായിരുന്നു കോര്‍പ്പറേഷനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാട്ടുസമരമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് അനുമതി നേടി, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാതെ അതുപയോഗിച്ചു എന്നാണ് പൊലീസ് വാദം.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണെന്നും ഇനിയും ഇത്തരം പരിപാടികളില്‍ വിളിച്ചാല്‍ പോകുമെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായാണ് തന്റെ നിലപാടെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

സംഗീതനിശ നടത്താന്‍ അനുമതി വേണമെന്നായിരുന്നു കോര്‍പ്പറേഷനോട് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നതെന്നും, എന്നാല്‍ ഇവിടെ നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാട്ടുസമരമായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതിഷേധമാണെന്ന് അറിഞ്ഞതോടെ കലാകാരന്മാരെ പൊലീസ് പാര്‍ക്കിനുള്ളില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് പാര്‍ക്കിന് പുറത്ത് പ്രതിഷേധം നടത്തിയായിരുന്നു കലാകാരന്മാര്‍ മടങ്ങിയത്.

തൃശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.