'മെത്രാന്മാര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണ്'; മന്ത്രി എ. കെ ബാലന് സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത്

വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട പുരസ്‌കാരം പിന്‍വലിച്ചതിനെതിരെ സിസ്റ്റര്‍ അനുപമയുടെ പിതാവ്. മന്ത്രി എ. കെ ബാലന് തുറന്ന കത്ത് എഴുതിയാണ് എം. കെ വര്‍ഗീസ് പ്രതിഷേധം രേഖപ്പെടുത്തിയത്.

യേശുവിന്റെ ഇടതും വലതുമായി രണ്ട് കുരിശുകളിലായി രണ്ട് കള്ളന്മാരെ തറച്ചിരുന്നു. ആ കുരിശുകളാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇവര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണ് എന്ന് സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നില്ലേയെന്നാണ് വര്‍ഗീസ് ചോദിക്കുന്നത്. പുരസ്‌കാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്നും കെഎം വര്‍ഗീസ് പറയുന്നു.

കാര്‍ട്ടൂണ്‍ വരച്ച കെ.കെ സുഭാഷ് സമൂഹത്തിന്റെ അപചയത്തെയാണ് തുറന്നു കാട്ടുന്നത്. മെത്രാന്മാരെ പ്രീതിപ്പെടുത്താനായി സത്യസന്ധമായ കാര്‍ട്ടൂണിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും കെ.എം വര്‍ഗീസ് കത്തില്‍ പറയുന്നു. കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും മന്ത്രിയാണ് താങ്കള്‍, അല്ലാതെ മെത്രാന്മാരുടെ മന്ത്രിയല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പോപ്പ് ഫ്രാന്‍സിസ് അടക്കമുള്ളവര്‍ക്ക് ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.