കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് ആലഞ്ചേരി; 'റിപ്പോര്‍ട്ട് അംഗീകരിക്കില്ല, പ്രസിദ്ധീകരിക്കണമെന്ന ആവശ്യം തള്ളി'

 

സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദ്ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും കര്‍ദിനാള്‍ തള്ളി. ഇതേ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി ഇടപാടില്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. വസ്തുതകള്‍ പുറത്തു കൊണ്ടുവന്നവരെ അപമാനിക്കരുതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ജനുവരി നാലിന് ഭൂമി വിവാദവും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം കര്‍ദിനാളിനെ ഒരു സംഘം തടഞ്ഞുവെച്ചെന്ന് ചുണ്ടിക്കാട്ടി മാറ്റിവെച്ചിരുന്നു. പിന്നീടു നടന്ന സീറോ മലബാര്‍ സഭാ സിനഡ് ഭൂമിവിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും പഠിക്കാന്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഭൂമി വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന വൈദികരോട് സമവായമുണ്ടാക്കണമെന്നു സിനഡ് ആവശ്യപ്പെട്ടെങ്കിലും വൈദിക സമൂഹം ഇതു തള്ളുകയായിരുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ ഭൂമി വിഷയം പഠിക്കാന്‍ രണ്ടു വൈദികരുള്‍പ്പെട്ട അഞ്ചംഗ സമിതിയെ വീണ്ടും നിയോഗിച്ചിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനായി കാലടിക്കടുത്തു മറ്റുരൂല്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാന്‍ രൂപതയുടെ അഞ്ചു സ്ഥലങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് എറണാകുളം-അങ്കമാലി അതിരൂപതയെയും സീറോ മലബാര്‍ സഭയെ തന്നെയും സമ്മര്‍്ദ്ദത്തിലാഴ്ത്തിയ ഭൂമിയിടപാട് വിവാദമായി മാറിയത്.