റോഡ് വികസനത്തിന് കുരിശടിയും, ആരാധനാലയങ്ങളും പൊളിക്കാനും തയ്യാറാകണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി

റോഡ് വികസനത്തിന് കുരിശടികളോ, കപ്പേളകളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ തയ്യാറാകണമെന്ന് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശം നല്‍കി. വികസനത്തിന് തടസം നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോളിക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ കാര്‍ഗനിര്‍ദ്ദേശം വിശ്വാസികള്‍ക്കും, പള്ളി ഭാരവാഹികള്‍ക്കും നല്‍കിയത്.

എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിന് തയ്യാറാകണമെന്നാണ് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചത്. അതേസമയം ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വേണം സര്‍ക്കാര്‍ വികസനം ആസുത്രണം ചെയ്യാനെന്നും സഭ ഓര്‍മ്മിപ്പിച്ചു. റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കിയ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രത്തിന്റെ നടപടികളെ അഭിനന്ദിക്കുന്നതായും കെസിബിസി വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബന്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യങ്ങളില്‍ 2013-ലെ ഭൂമിയേറ്റെടുക്കല്‍ നഷ്ടപരിഹാര പുനരധിവാസ നിയമം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. വികസനത്തിനായി ക്ഷേത്രങ്ങള്‍ പൊളിച്ചാല്‍ ദൈവം പോലും ക്ഷമിക്കുമെന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പരാമര്‍ശം നടത്തിയത്.