അദ്ധ്യാപക നിയമനം; മാർക്കുലിസ്റ്റ് പുറത്തു വിട്ടാൽ ബോര്‍ഡ് അംഗങ്ങളുടെ ജീവന് ഭീഷണി, വിവരാവകാശത്തിന് കാലിക്കറ്റ് സർവകലാശാലയുടെ വിചിത്ര മറുപടി

അദ്ധ്യാപക നിയമനത്തിലെ വിവരാവകാശ അപേക്ഷയ്‌ക്ക് വിചിത്ര മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തു വിടുന്നത് ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിലെ അഭിമുഖപരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടപ്പെട്ടപ്പോഴാണ് സർവകലാശാല വിചിത്രമായ മറുപടി നൽകിയത്. സ്വന്തക്കാരെ തിരുകികയറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ നിയമനം വിവാദമായിരുന്നു.

ഇതേ തുടർന്ന് ഒന്നിലേറെ ഉദ്യോഗാർത്ഥികൾ ഗവർണർക്ക് പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയ്‌തിരുന്നു. ഒരു അഭിഭാഷകനാണ് ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സർവകലാശാലയ്‌ക്ക് നൽകിയത്. ഇതിൽ ഓരോ ഉദ്യോഗാർത്ഥികൾക്കും ലഭിച്ച മാർക്ക് എത്രയാണെന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സർവകലാശാല വിചിത്ര വാദം  ഉന്നയിച്ചത്.

വിവരാവകാശ രേഖയ്‌ക്കുളള മറുപടി വന്നതോടെ സർവകലാശാല ബോധപൂർവ്വം കാര്യങ്ങൾ മറച്ചുവെയ്‌ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരു പറഞ്ഞാണ് സർവകലശാലയുടെ ഈ തട്ടിപ്പ്. അക്കാദമിക്ക് സ്ഥാപനത്തിലേക്ക് നടക്കുന്ന നിയമനം അക്രമത്തിന് കാരണമാകുമെന്ന വാദം സർവകലാശാല ഉന്നയിക്കുന്നത് വിചിത്രമാണ്.