അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. പ്രചാരണാവേശം കൊടുമുടിയേറ്റി മുന്നണികളുടെ പ്രവര്‍ത്തകര്‍ മണ്ഡലങ്ങളുടെ വിവിധകേന്ദ്രങ്ങളില്‍ കളം നിറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും കൊട്ടികലാശം കൊഴുപ്പിച്ച് മുന്നണികള്‍. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനാണ് ആറ് മണിയോടെ തിരശീല വീണത്.
വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ മത്സരവീര്യം പ്രകടമാക്കിയായിരുന്നു കലാശക്കൊട്ട്. അരൂരിലും എറണാകുളത്തും പ്രധാനകേന്ദ്രങ്ങളില്‍ മുന്നണികള്‍ ആവേശത്തോടെ പ്രചാണത്തിന് അവസാനം കുറിച്ചു.
മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിന്റെ വീറും വാശിയും കൊട്ടിക്കലാശത്തിലും പ്രകടമായി. മൂന്ന് മുന്നണികളും അവസാന ദിവസം സര്‍വശക്തിയുമെടുത്ത് പ്രചാരണത്തിനിറങ്ങി. കൊട്ടിക്കലാശം സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള കനത്ത മുന്‍കരുതലുകളാണ് പൊലീസ് സ്വീകരിച്ചത്. അതു കൊണ്ട് തന്നെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളും പൊതുവേ സമാധാനപരമായിരുന്നു.
20 മാസത്തെയ്ക്കുമാത്രമുള്ള തിരഞ്ഞെടുപ്പാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് മുന്നണികള്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ മണ്ഡലമാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ സിസ്റ്റിംഗ് സീറ്റായ പാലയിലെ തോല്‍വിക്ക് തിരിച്ചടി നല്‍കാനാണ് യു.ഡി.എഫിന്റെ ശ്രമം.
പാല ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ വലിയ പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. സിറ്റിങ് സീറ്റായ അരൂരിന് പുറമെ വട്ടിയൂര്‍കാവും കോന്നിയും പിടിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. മഞ്ചേശ്വരത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇടതുപക്ഷത്തിനാവും. മഞ്ചേശ്വരത്ത് ശക്തമായ പിന്തുണയുള്ള ശങ്കര്‍ റെയ്ക്ക് എ.പി വോട്ടുകള്‍ നേടാനായാല്‍ വിജയിച്ചു കയറുകയും ചെയ്യും.
ഒരോ തിരഞ്ഞെടുപ്പുകളിലും വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ച് കേരള രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജ്ജിക്കുന്ന ബി.ജെ.പിയും മത്സരം രംഗത്ത് ശക്തമായിട്ടുണ്ട്. കോന്നിയിലെ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കെ. സുരേന്ദ്രനിലൂടെ നേമം കൂടാതെ ഒരു നിയമസഭാ സീറ്റുകൂടി ബി.ജെ.പി പ്രതീക്ഷിക്കുന്നു.
Read more
മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയോടെ തിരഞ്ഞെടപ്പ് പ്രചാരണം കൊഴുപ്പിക്കുന്നോടെ മണ്ഡലങ്ങളിലെല്ലാം ത്രികോണ മത്സരം ശക്തമാകും. ഇതോടെ അവസാന മിനിട്ടുകള്‍ വരെ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുകള്‍ പിടിക്കാനുള്ള കഠിന പ്രമത്തിലാണ് പ്രവര്‍ത്തകരും പാര്‍ട്ടി അനുഭവികളും.