ബോണക്കാട് സംഘര്‍ഷം; കുരുശുമലയിലേക്ക് പോയ വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്

തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കുരിശു പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. വനഭൂമിയിലേക്ക് വിശ്വാസികള്‍ പ്രവേശിക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് തള്ളിമാറ്റാന്‍ വിശ്വാസികള്‍ ശ്രമിച്ചതും പൊലീസിന് നേരെ കല്ലെറിഞ്ഞതിനും പിന്നാലെയാണ് ലാത്തിച്ചാര്‍ജുണ്ടായത്. കഴിഞ്ഞ 50 വര്‍ഷമായി തങ്ങള്‍ നടത്തിവരുന്ന തീര്‍ത്ഥയാത്രയാണിത് എന്നാണ് വിശ്വാസികള്‍ പറയുന്നത്.

വൈദികരും, സ്ത്രീകളും, കുട്ടികളുമടങ്ങുന്ന സംഘം പ്രകടനത്തിന്റെ തുടക്കം മുതല്‍ പൊലീസിന് നേര്‍ക്ക് പ്രകോപനം ഉയര്‍ത്തുന്നുണ്ടായിരുന്നു. വൈദീകര്‍ ഉള്‍പ്പെടെ പൊലീസിന് നേര്‍ക്ക് കല്ലെറിയുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍നിന്ന് കാണാമായിരുന്നു. പൊളിച്ചുമാറ്റിയ കുരിശിന് പകരം മറ്റൊരു കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ എത്തിയത്. എന്നാല്‍, പൊളിച്ചുമാറ്റിയ കുരിശിന്റെ സ്ഥാനത്ത് മറ്റൊരു കുരിശ് സ്ഥാപിക്കുന്നത് സാധ്യമല്ലെന്ന കര്‍ശന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്.

ലാത്തിച്ചാര്‍ജിന് പിന്നാലെ സഭാനേതൃത്വവും പൊലീസ് മേധാവികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ സഭാ വിശ്വാസികള്‍ റോഡ് ഉപരോദിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കുരിശ് പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും അത് വനഭൂമിയാണെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

വിശ്വാസികള്‍ കുരിശ് സ്ഥാപിച്ചാല്‍ അത് കോടതി അലക്ഷ്യമാകും എന്നതാണ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു വസ്തുത. ലത്തീന്‍ നെയ്യാറ്റിന്‍കര രൂപതയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.