ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസ്: കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജയിയിലാക്കി; വെട്ടിലായി പാര്‍ട്ടി

ശബരിമലയിലെ ചിത്തിര ആട്ട പൂജാ ദിവസം സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കളായ കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി,ആര്‍.രാജേഷ്, വി.വി രാജേഷ് എന്നിവരും പ്രതികളാണ്. ശബരിമല സ്ത്രി പ്രവേശന വിധിക്കെതിരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞതടക്കം എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.

തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വിവിധ കേസുകളില്‍ ജാമ്യം എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കോടതിയിലെത്തിയ പ്രകാശ്ബാബുവിന്റെ ജാമ്യം റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥിത്വ തര്‍ക്കത്തിലും അണികള്‍ക്കിടയില്‍ തിരച്ചടി നേരിടുന്ന ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് സംസ്ഥാനത്ത് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.