തലസ്ഥാനത്ത് ഒത്തുതീര്‍പ്പു ചര്‍ച്ച സജീവം ; തനിക്കെതിരെ കേസില്ലെന്ന നിലപാടുമായി ബിനോയ് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനായ ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിത ശ്രമം. ഇതിനു വേണ്ടി തലസ്ഥാനത്ത് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുകയാണ്. പാര്‍ട്ടിക്ക് കടുത്ത തലവേദനയായി മാറിയ സംഭവം എത്രയും വേഗം ഒത്തുതീര്‍ക്കാനായി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. അനുരഞ്ജന ചര്‍ച്ച തിരുവനന്തപുരത്തെ ഹോട്ടലില്‍ പരാതികാരാനായ രാഹുലുമായി നടത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബാലകൃഷ്ണ്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ഒത്തുതീര്‍പ്പ് നീക്കം സജീവമായി മാറിയത്. ആരോപണം കേവലം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് പരസ്യമായി സിപിഐ എം സ്വീകരിച്ചിരിക്കുന്നത്.

താന്‍ ബിസിനസ് സത്യസന്ധമായി നടത്തുന്ന വ്യക്തിയാണ്. തന്റെ ബിസിനസ് പങ്കാളികള്‍ക്ക് ഇതു അറിയാം. തനിക്കെതിരെയുള്ള പരാതികള്‍ വ്യാജമാണെന്നു ബിനോയ് കോടിയേരി പറഞ്ഞു.

എനിക്ക് ദുബായിലെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുലമായി 30 ലക്ഷം ദിര്‍ഹത്തിന്റെ (5.5കോടി രൂപ) സാമ്പത്തിക ഇടപൊടുണ്ടായിരുന്നു. ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് തുടങ്ങിയ സംരംഭത്തില്‍ അദ്ദേഹം 30 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചു. ഞാന്‍ ഈടായി അത്രയും ദിര്‍ഹത്തിന്റെ ചെക്ക് നല്‍കി. പക്ഷേ ഞങ്ങളുടെ സംരംഭം പരാജയപ്പെട്ടു. പല തവണയായി ഞാന്‍ രാഹുലിനു 20 ലക്ഷം ദിര്‍ഹം തിരിച്ചു നല്‍കി. ഇനി നല്‍കാനുള്ളത് 10 ലക്ഷം ദിര്‍ഹം മാത്രമാണ്. അത് എപ്പോള്‍ വേണമെങ്കിലും തരമാമെന്നു ഞാന്‍ അറിയിച്ചിരുന്നു. ആ തുക തരുമ്പോള്‍ ചെക്ക് തിരിച്ചു തരമാണെന്നു രാഹുല്‍ സമ്മതിച്ചതാണ്. പിന്നീടാണ് ഞാന്‍ നാട്ടിലേക്ക് മടങ്ങിയത്.

ചിലര്‍ ദുബായില്‍ എന്നെ കൊലപ്പെടുത്താനായി ശ്രമം തുടങ്ങി. പിന്നീട് ബ്ലാങ്ക്ചെക്ക് ഒരു അറബിയുടെ പേരില്‍ ദുബായില്‍ സമര്‍പ്പിച്ചു. അതു മടങ്ങിയതോടെ ദുബായ് പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജാരാക്കി. എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് കാര്യങ്ങള്‍ ബോധ്യമായ കോടതി 60,000 ദിര്‍ഹം പിഴയടയ്ക്കാന്‍ വിധിച്ചു. പിഴയടച്ചതോടെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ഇതോടെ ആ കേസ് അവസാനിച്ചു. ഇപ്പോള്‍ കേസില്ലെന്നു ബിനോയ് കോടിയേരി പറഞ്ഞു. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പക്ഷേ വിഷയത്തില്‍ ഇതു വരെ പ്രതികരിക്കാന്‍ രാഹുല്‍ കൃഷ്ണ്‍ തയ്യാറായില്ല.