നവജാതശിശുവിനെതിരെ വര്‍ഗീയ അധിക്ഷേപം; യുവാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തു നിന്ന് എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ വര്‍ഗീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനില്‍ സോമ സുന്ദരത്തെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തെ ഡോ.മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തില്‍ കേസെടുത്തത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

“കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി “സാനിയ-മിത്താഹ്” ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്” ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് പാഞ്ഞപ്പോള്‍ കേരളം ഒരു മനസോടെയാണ് കുഞ്ഞിന് വഴിയൊരുക്കിയത്. എന്നാല്‍ ഇതേസമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെതിരെ വര്‍ഗീയത നിറഞ്ഞ കുറിപ്പ് ബിനില്‍ സോമസുന്ദരം പോസ്റ്റ് ചെയ്തത്.

Read more

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്നു പറഞ്ഞ് മറ്റൊരു കുറിപ്പുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലും സമാനമായ പോസ്റ്റ് ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയതിനെ സോഷ്യല്‍ മീഡിയ ശക്തമായി വിമര്‍ശിച്ചിരുന്നു.