പീഡനക്കേസ്; ബിനോയ് കോടിയേരിയെ കൈവിട്ട് സി.പി.എം കേന്ദ്ര നേതൃത്വം, ഏതു പരിശോധനയ്ക്കും തയ്യാറാണെന്ന് പരാതിക്കാരി

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരി. ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനക്കും തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. തനിക്കെതിരായ കേസ് നേരിടുമെന്നും പരാതിക്കാരി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പരാതിക്കാരിയുടെ പ്രതികരണം.

ദുബായില്‍ ഡാന്‍സ് ബാറിലെ ജോലിക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ യുവതിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള മകനുണ്ടെന്നുമാണ് യുവതിയുടെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് മുന്നോട്ട് പോകാമെന്നും ഇത്തരം പരാതികള്‍ പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം. കേസും ബന്ധപ്പെട്ട കാര്യങ്ങളുമായി കക്ഷികള്‍ക്ക് മുന്നോട്ട് പോകാം. ഇത്തരം പരാതികളില്‍ ഒരു ഘട്ടത്തിലും പാര്‍ട്ടിക്ക് ഇടപെടേണ്ട കാര്യം ഇല്ലെന്നും. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.